ഒൻപതാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ചെന്ന് പരാതി. കൽപ്പറ്റ എസ്കെഎംജെ സ്കൂൾ മലയാളം അധ്യാപകൻ അരുണിനെതിരെയാണ് പരാതി. അകാരണമായി മുഖത്തടിച്ചെന്നും ബെഞ്ചിലേക്ക് തള്ളിയിട്ടെന്നും മർദനമേറ്റ വിദ്യാർഥി പറഞ്ഞു. ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. വിദ്യാർഥികൾ കൂവിയതിലുള്ള ദേഷ്യത്തിലാണ് അധ്യാപകൻ്റെ മർദനമെന്നാണ് പരാതി. മർദനമേറ്റ വിദ്യാർഥിയെ കൽപ്പറ്റ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസവും സമാനമായ മറ്റൊരു സംഭവം ഉണ്ടായിരുന്നു. കോഴിക്കോട് താമരശ്ശേരിയിൽ അങ്കണവാടി അധ്യാപിക മൂന്ന് വയസുകാരിയുടെ കൈ പിടിച്ച് തിരിച്ചതായി പരാതി ഉയർന്നിരുന്നു. മൂന്നാം തോട് സുധി മെമ്മോറിയൽ അങ്കണവാടിയിലെ അധ്യാപിക മിനിക്കെതിരെയാണ് ആരോപണം. മലബാർ ഉന്നതി നിവാസികളായ ശിബിൻ, അനുകൃഷ്ണ ദമ്പതികളുടെ മകൾക്കാണ് പരിക്കേറ്റത്. അധ്യാപികക്കെതിരെ കുടുംബം താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മൂന്നാം തോട് അങ്കണവാടിയിലെ ടീച്ചറെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തിരുന്നു









Leave a Reply