Advertisement

വില്‍പനയില്‍ റെക്കോര്‍ഡിട്ട് സപ്ലൈക്കോ; ഓണം വിറ്റുവരവ് 422.17 കോടി കവിഞ്ഞു

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റുവരവില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണം വിപണിയില്‍ ഇത്തവണ സപ്ലൈക്കോയുടെ വിറ്റുവരവ് 422.17 കോടി രൂപ കവിഞ്ഞു. ഇന്ന് വൈകിട്ട് വരെയുള്ള കണക്കാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 35 ദിവസത്തെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു. അതിനേക്കാള്‍ വലിയ വര്‍ധനയാണ് ഇത്തവണത്തേത്. ചുരുങ്ങിയ ദിവസംകൊണ്ട് അഭിനന്ദനാര്‍ഹമായ നേട്ടമാണ് സപ്ളൈകോ കൈവരിച്ചതെന്നും ഇതു സമീപകാല റെക്കോർഡാണെന്നും മന്ത്രി അനൂപ് ജേക്കബ് പ്രതികരിച്ചു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 5നായിരുന്നു തിരുവോണം. 2025 ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4 വരെയുള്ള 35 ദിവസത്തെ കണക്കാണ് 385.42 കോടി രൂപ. ഇത്തവണ ആഗസ്റ്റ് ഒന്നുമുതല്‍ 25 ദിവസംകൊണ്ടു മാത്രം ഇതുവരെ 350.21 കോടി രൂപയുടെ വിറ്റുവരവുണ്ടായി.

ഈ സര്‍ക്കാരിന്റെ കാലത്ത് ഓണം പ്രമാണിച്ച് ജൂലൈ 22 മുതല്‍ ആഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ ആകെ വിറ്റുവരവ് 422.17 കോടി രൂപയാണ്. ഇതില്‍ 153.49 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വില്‍പ്പനയിലൂടെയും 268.89 കോടി രൂപ നോണ്‍-സബ്‌സിഡി സാധനങ്ങളുടെ വില്‍പ്പനയിലൂടെയുമാണ് ലഭിച്ചത്. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സപ്ലൈകോയുടെ ഓണം വിപണി ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുന്നുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി 13 സബ്‌സിഡി സാധനങ്ങള്‍ വില വര്‍ധിപ്പിക്കാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി. കഴിഞ്ഞ ഓണത്തേക്കാള്‍ ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ് തുടങ്ങിയ വിവിധ അവശ്യവസ്തുക്കളുടെ സബ്‌സിഡി നിരക്ക് ഈ വര്‍ഷം കുറച്ചിട്ടുണ്ട്. കൂടാതെ, സപ്ലൈകോ വഴിയുള്ള ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 249 രൂപയില്‍ നിന്ന് 229 രൂപയായി കുറച്ചു (20 രൂപയുടെ കുറവ്).

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ സബ്‌സിഡി സാധനങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് വാങ്ങാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സപ്ലൈകോയില്‍ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാ സാധനങ്ങളും സ്റ്റോറുകളില്‍ ലഭ്യമാക്കിയത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായെന്നും അധികൃതര്‍ അറിയിച്ചു.

തിരുവോണത്തിന് നാലുദിവസം മുമ്പേ സൗജന്യ ഓണക്കിറ്റുകളുടെ വിതരണവും പൂര്‍ത്തിയായി. ആകെ 6,02,310 കിറ്റുകളിൽ 5,93,408 കിറ്റുകളുടെ വിതരണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്.

പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തുടനീളം വിപുലമായ ഓണം ഫെയറുകളാണ് സപ്ലൈകോ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി 3 മെഗാ ട്രേഡ് ഫെയറുകളും, 11 ജില്ലാ ഫെയറുകളും, 126 അസംബ്ലി ഫെയറുകളും സംഘടിപ്പിച്ചു. എറണാകുളം കലൂരില്‍ നടക്കുന്ന സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്ക് എത്തുന്ന ഉപഭോക്താക്കള്‍ക്കായി കെഎസ്ആര്‍ടിസിയുടെ പ്രത്യേക സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *