Advertisement

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; അവിവാഹിതരായ ദമ്പതികളെ പരസ്യമായി ചൂരൽ കൊണ്ട് 140 തവണ അടിച്ചു

ആഷെ പ്രവിശ്യ: ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും മദ്യപിച്ചതിനും ഇന്തൊനീഷ്യയിലെ ആഷെ പ്രവിശ്യയിൽ അവിവാഹിതരായ ദമ്പതികളെ പരസ്യമായി ചൂരൽ കൊണ്ട് 140 തവണ അടിച്ചു. വിവാഹേതര ബന്ധങ്ങളും മദ്യപാനവും ക്രിമിനൽ കുറ്റമായി കാണുന്ന മേഖലയാണിത്. ഇസ്‌ലാമിക നിയമപ്രകാരം പ്രവിശ്യാ തലസ്ഥാനമായ ബന്ദ ആച്ചേയിൽ വ്യാഴാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്.

സുമാത്രയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ആഷെ, 2001ൽ കേന്ദ്ര ഗവൺമെന്റ് പ്രത്യേക സ്വയംഭരണാവകാശം അനുവദിച്ചതിനെത്തുടർന്ന് ശരിയത്ത് നിയമം നടപ്പിലാക്കാൻ അനുവാദമുള്ള ഇന്തൊനീഷ്യയിലെ ഏക പ്രവിശ്യയാണ്. ഈ നിയമപ്രകാരം, ചൂതാട്ടം, മദ്യപാനം, അവിവാഹിതരായ ദമ്പതികൾ തമ്മിലുള്ള അടുപ്പമുള്ള ബന്ധം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പരസ്യമായ ചൂരൽ അടിയാണ് ശിക്ഷ.

വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ഇരുവർക്കും 100 ചൂരൽ അടിയും മദ്യപിച്ചതിന് 40 ചൂരൽ അടിയും വീതമാണ് ലഭിച്ചത്. പാർക്കിൽ ജനങ്ങളുടെ മുന്നിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയത്. ചൂരൽ അടി കൊണ്ട് യുവതി കുഴഞ്ഞുവീഴുകയും ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു.

ഇസ്‌ലാമിക നിയമം ലംഘിച്ചതിന് ഒരേ ദിവസം ശിക്ഷിക്കപ്പെട്ട ആറുപേരിൽ ദമ്പതികളും ഉൾപ്പെടുന്നുവെന്ന് ബന്ദ ആച്ചേയുടെ ശരിയത്ത് പൊലീസ് മേധാവി മുഹമ്മദ് റിസാൽ പറഞ്ഞു. ശിക്ഷക്കപ്പെട്ടവരിൽ ശരിയത്ത് പൊലീസ് സേനയിലെ ഒരു അംഗവും അദ്ദേഹത്തിന്റെ വനിതാ പങ്കാളിയും ഉൾപ്പെടുന്നു. സ്വകാര്യ സ്ഥലത്ത് ഒറ്റയ്‌ക്കായിരുന്ന ഇവർക്ക് 23 ചാട്ടവാറടി വീതമാണ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *