Advertisement

ആപ്പിളിന്റെ 2026ലെ മോഡലായ ഐഫോൺ 18 പ്രോയുടെ വിലയിൽ വർദ്ധനവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. മുൻ മോഡലുകളെ അപേക്ഷിച്ച് 300 ഡോളറോളം (ഏകദേശം 25,000 – 30,000 രൂപ) വർദ്ധിച്ച് 1,399 ഡോളർ (ഏകദേശം 1,32,375 രൂപ) വരെ ഉയർന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബജറ്റ് ഉപഭോക്താക്കളെ മുൻനിർത്തി സാംസങ് ഉൾപ്പെടെയുള്ള എതിരാളികൾ തങ്ങളുടെ ഷിപ്പ്‌മെന്റ് പ്ലാനുകളിൽ മാറ്റം വരുത്തുമ്പോൾ, വില കൂട്ടിയാലും തങ്ങളുടെ ഉപഭോക്താക്കൾ കൂടെനിൽക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആപ്പിൾ. എന്നാൽ ഈ വിലവർദ്ധനവ് സാധാരണക്കാരായ ഉപഭോക്താക്കളെ ആപ്പിളിൽ നിന്ന് അകറ്റുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വില കൂടുതലാണ് എന്നാണ് ആപ്പിള്‍ തുടക്കം മുതലെ കേള്‍ക്കുന്ന പരാതി.

ഫോണുകളുടെ നിർമ്മാണച്ചെലവ് ക്രമാതീതമായി ഉയർന്നതാണ് വില വര്‍ധനക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മെമ്മറി ചിപ്പുകളുടെ ആഗോള വിപണിയിലെ വിലക്കയറ്റമാണ് ഈ വർദ്ധനവിന് പിന്നിൽ. ആപ്പിൾ സിഇഒ ടിം കുക്കും ഇത് സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. മെമ്മറി ചിപ്പുകളുടെ കുതിച്ചുയരുന്ന ചെലവ് കമ്പനിയെ ബാധിക്കുന്നുണ്ടെന്നാണ് ടിം കുക്ക് കഴിഞ്ഞ ആഴ്ച ‘ദി വാൾ സ്ട്രീറ്റ് ജേണലിനോട്’ പറഞ്ഞത്. ഏതൊക്കെ ഉൽപ്പന്നങ്ങൾക്കാണ് വില വർദ്ധിക്കുകയെന്നും അത് എപ്പോഴായിരിക്കുമെന്നുമുള്ള ചോദ്യത്തിന്, ആപ്പിൾ ഇപ്പോഴും “അതിനായുള്ള ചർച്ചകളിലാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഡാറ്റാ സെന്ററുകളിൽ നിന്നുള്ള വൻ ഡിമാൻഡ് കാരണം ചിപ്പുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഇതിനുപുറമേ, ഐഫോൺ 18 പ്രോയിൽ വരാനിരിക്കുന്ന പുതിയ വേരിയബിൾ അപർച്ചർ ക്യാമറ സിസ്റ്റത്തിനും പഴയതിനേക്കാൾ 50% അധികം ചെലവ് വരുമെന്ന് പ്രമുഖ അനലിസ്റ്റ് മിങ്-ചി കുവോ വ്യക്തമാക്കിയിരുന്നു.

18 പ്രോ , 18 പ്രോ മാക്സ് എന്നിവ വരുന്ന സെപ്തംബറില്‍ ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ സ്മാർട്ട്‌ഫോണിനൊപ്പം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫോൾഡബിൾ ഫോണിനെ താൽക്കാലികമായി ‘ഐഫോൺ അൾട്രാ’ എന്നാണ് വിശേഷിപ്പിക്കുന്നത്. 2,000 ഡോളറിലധികം (ഏകദേശം 1,65,000 രൂപയ്ക്ക് മുകളിൽ) വിലവരുന്ന ഈ മോഡല്‍, ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സ്മാർട്ട്‌ഫോണായി മാറും എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *