Advertisement

സൗദിയിൽ ഈ വർഷവും നൂറിലേറെ പുതിയ സ്‌കൂളുകൾ തുറക്കും; വിദേശികൾക്കും നിരവധി തൊഴിലവസരങ്ങൾ

സൗദിയിൽ ഈ വർഷവും നൂറിലേറെ പുതിയ സ്‌കൂളുകൾ തുറക്കും. കഴിഞ്ഞ വർഷം മാത്രം രാജ്യത്തൊട്ടാകെ 120 സ്‌കൂളുകളാണ് തുറന്നത്. വിദേശികൾക്കും നിരവധി തൊഴിലവസരമാണ് ഇതിന്റെ ഭാഗമായി ലഭിക്കുക. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിക്ഷേപം അനുവദിച്ചതിനു ശേഷം സൗദിയിൽ വിദേശി സ്വദേശി സ്‌കൂളുകളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ വർഷം മുതൽ ഇതുവരെ 199 വിദേശ കമ്പനികൾക്കാണ് സ്‌കൂളുകൾ ആരംഭിക്കാൻ ലൈസൻസ് നൽകിയത്. ഈ കമ്പനികൾക്ക് കീഴിൽ നിരവധി സ്‌കൂളുകൾ സൗദിയിൽ വരും. 2025-ൽ മാത്രം 120 പുതിയ സ്‌കൂളുകൾ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ തുറന്നു.

പല പ്രശസ്ത വിദേശ സ്‌കൂളുകളുടെയും ബ്രാഞ്ചുകൾ റിയാദ്, ജിദ്ദ, കിഴക്കൻ പ്രവിശ്യകളിൽ വരുന്നുണ്ട്. യുകെയിലെ ഷെർബോൺ, ബക്ക്‌സ്വുഡ്, റീഗേറ്റ് ഗ്രാമർ തുടങ്ങിയ സ്‌കൂളുകൾ പുതുതായി റിയാദിൽ വന്നു. നിലവിൽ സൗദി അറേബ്യയിൽ ഏകദേശം 143 വിദേശ ഇന്റർനാഷണൽ സ്‌കൂളുകൾ ഉണ്ട്. ഇവയിൽ ഭൂരിഭാഗവും ബ്രിട്ടീഷ്, അമേരിക്കൻ, ഐബി തുടങ്ങിയ വിദേശ പാഠ്യപദ്ധതികൾ പിന്തുടരുന്നവയാണ്. പ്രവാസികൾക്കൊപ്പം ആശ്രിത വിസയിലുള്ളവർക്ക് അജീർ വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കി യോഗ്യതക്കനുസരിച്ച് ഇത്തരം ജോലികളിൽ കയറാനാകും. മൊത്തം സ്‌കൂളുകളുടെ എണ്ണം 31,000-ത്തിലധികമാണ്. ഇതിൽ 86 ശതമാനത്തോളം സൗദി സ്‌കൂളുകളാണ്. ഇവയുടെ ഗുണ നിലവാരം ഉയർത്താൻ സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നുണ്ട്. അവയിൽ വിദേശികൾക്കും തൊഴിലവസരങ്ങൾ വരും. സ്വകാര്യ സ്‌കൂളുകൾ 14-22 ശതമാനം മാത്രമാണ്. പുതുതായി വരുന്ന സ്‌കൂളുകളിൽ ഭൂരിഭാഗവും റിയാദ്, ജിദ്ദ, മക്ക, മദീന, കിഴക്കൻ പ്രവിശ്യകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *