Advertisement

പുലിപ്പല്ല് കേസിൽ റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് എന്ന് സ്ഥിരീകരണം

പുലിപ്പല്ല് കൈവശം വെച്ച കേസിൽ റാപ്പർ വേടന് കനത്ത തിരിച്ചടി. വേടന്റെ പക്കൽ നിന്ന് വനംവകുപ്പ് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് തന്നെയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായത്. കേസിൽ വനംവകുപ്പ് ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.

കഴിഞ്ഞ വർഷം ഏപ്രിലിൽ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് വേടന്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് മാലയിൽ കോർത്ത നിലയിൽ പുലിപ്പല്ല് കണ്ടെത്തുന്നത്. അന്ന് വനംവകുപ്പ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു. ചെന്നൈയിൽ വെച്ച് ഒരു സുഹൃത്ത് തനിക്ക് സമ്മാനമായി നൽകിയതാണ് ഇതെന്നായിരുന്നു വേടന്റെ വാദം. എന്നാൽ നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വെച്ചതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.

വേടന് പുലിപ്പല്ല് കൈമാറിയെന്ന് സംശയിക്കുന്ന രഞ്ജിത് കുമ്പടി എന്ന വ്യക്തിക്കായി വനംവകുപ്പ് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. ഇയാൾ മലേഷ്യൻ പ്രവാസിയാണെന്നാണ് സൂചന. എന്നാൽ ഇയാളെ തനിക്ക് അറിയില്ലെന്നാണ് വേടൻ മൊഴി നൽകിയിട്ടുള്ളത്. കേസിൽ ശാസ്ത്രീയ തെളിവ് ലഭിച്ചതോടെ റാപ്പർ വേടനെതിരെയുള്ള നിയമനടപടികളുമായി വനംവകുപ്പ് വേഗത്തിൽ മുന്നോട്ട് പോവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *