Advertisement

‘അനീതി, അന്യായം.. ദേശീയ താൽപര്യം സംരക്ഷിക്കും’; യുഎസിന്റെ അധികതീരുവയില്‍ രൂക്ഷപ്രതികരണവുമായി ഇന്ത്യ

 

ന്യൂഡല്‍ഹി: കയറ്റുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ നടപടിയിൽ യുഎസിനെതിരേ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. യുഎസ് നടപടി അനീതിയും ന്യായീകരിക്കാനാവാത്തതും അകാരണവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ദേശീയതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും രാജ്യം കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഈയടുത്തായി, റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ യുഎസ് ലക്ഷ്യംവെക്കുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ ഇറക്കുമതി, വിപണിയിലെ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് ഊര്‍ജസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും ഉള്ളതാണ്. മറ്റ് പല രാജ്യങ്ങളും സ്വന്തം ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ചെയ്യുന്ന അതേ നടപടികളുടെ പേരില്‍ ഇന്ത്യക്കുമേല്‍ അധികതീരുവ ചുമത്തിയ യുഎസ് നടപടി അത്യന്ത്യം ദൗര്‍ഭാഗ്യകരമാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ജൂലൈ 30-നാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം 25 ശതമാനം തീരുവ ചുമത്തുന്നത്. പിന്നാലെ, അടുത്ത 24 മണിക്കൂറിനകം ഇന്ത്യക്കുമേല്‍ അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ചൊവ്വാഴ്ച സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച 25 ശതമാനം അധികതീരുവ കൂടി ഇന്ത്യന്‍ കയറ്റുമതിക്കുമേല്‍ യുഎസ് ചുമത്തുന്നത്. ഇത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. തീരുവ വര്‍ധന ഓഗസ്റ്റ് 27-ന് നിലവില്‍വരും.

Leave a Reply

Your email address will not be published. Required fields are marked *