തെഹ്റാൻ: യു.എസ് ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ പ്രത്യാക്രമണവുമായി ഇറാൻ. ഇസ്രായേലിനു മേൽ 30 മിസൈലുകൾ തൊടുത്തുവെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ എയർ ഫോഴ്സും വ്യോമ പ്രതിരോധ സംവിധാനവും മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
മുമ്പ് ഉണ്ടായിട്ടുള്ള ഒരു കൂട്ടം മിസൈലുകൾ ഒരുമിച്ച് അയക്കുന്ന അതേ ആക്രമണ രീതി തന്നെയാണ് ഇറാൻ പ്രത്യാക്രമണത്തിന് ഉപയോഗിച്ചിട്ടുള്ളത്. മിസൈലുകൾ പതിച്ചതായി ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അമേരിക്കയെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ നടത്തുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ യുദ്ധ ഭീഷണിക്കിടെയാണ് ഇറാന് മേൽ ഇസ്രായേലിന്‍റെ അപ്രതീക്ഷിത ആക്രമണം. അമേരിക്കയുമായി ആണവ നിർവ്യാപന കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ഏതാനും നാളുകളായി ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്. ആണവ നിർവ്യാപന കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ സന്തുഷ്ടനല്ലെന്ന് ട്രംപ് മണിക്കൂറുകൾക്ക് മുമ്പ് പ്രതികരിക്കുകയും ചെയ്തിരുന്നു.
നിലവിൽ ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തിനു പിന്നാലെ വ്യോമപാത ഇസ്രായേൽ അടച്ചു. പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ പൊതുജനം വിമാനത്താവളത്തിലേക്ക് വരരുതെന്ന് ഇസ്രായേൽ ഗതാഗത വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സേവനം ഒഴികെ സ്കൂളുകളും ഓഫിസുകളും മറ്റു സേവനങ്ങളും താൽക്കാലികമായി അടച്ചു. ഇസ്രായേലിലുടനീളം അപായ മുന്നറിയിപ്പ് നൽകിയെങ്കിലും നിലവിൽ ഷെൽട്ടറുകളിലേക്ക് പോകേണ്ടതില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ഇറാനെതിരായ ആക്രമണം സ്ഥിരീകരിച്ച ഡോണൾഡ് ട്രംപ് ആണവ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിൽ നിന്ന് തടയുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞു. ഇറാൻ ആയുധം താഴെ വെച്ചില്ലെങ്കിൽ ഭവിഷത്ത് അനുഭവിക്കുമെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.









Leave a Reply