വിദേശത്ത് നിന്നെത്തുന്ന തീർഥാടകർക്കും പ്രവാചക പള്ളി സന്ദർശകർക്കും സേവനം നൽകുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള കർശന നിർദേശങ്ങളുമായി ഹജ്ജ്-ഉംറ മന്ത്രാലയം. സേവനം നൽകുന്ന സ്ഥാപനം പൂർണമായും സൗദി ഉടമസ്ഥതയിലായിരിക്കണം. സ്ഥാപനം ഏക വ്യക്തിയുടെയോ കമ്പനി നിയമപ്രകാരമോ രജിസ്റ്റർ ചെയ്തതാകണം.
അഞ്ച് ലക്ഷം റിയാൽ മൂലധനമുള്ള വാണിജ്യ രജിസ്ട്രേഷനു കീഴിലായിരിക്കണം കമ്പനി എന്നും നിർദേശമുണ്ട്. സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ച പ്രാദേശിക ബാങ്കുകളിലൊന്ന് നൽകുന്ന രണ്ട് ദശലക്ഷം റിയാലിൽ കുറയാത്ത ബാങ്ക് ഗ്യാരണ്ടി മന്ത്രാലയത്തിന്റെ പേരിൽ നൽകലും വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.
ഉടമയുടെയോ ബന്ധുക്കളുടെയോ മറ്റ് ഉംറ സ്ഥാപനങ്ങളിലെ പങ്കാളിത്തം വെളിപ്പെടുത്തണമെന്ന നിർദേശവുമുണ്ട്. സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ഓരോ സ്ഥാപനങ്ങളുടെയും പ്രവർത്തനപ്ലാൻ സമർപ്പിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. അംഗീകൃത ഓഡിറ്റർ സാക്ഷ്യപ്പെടുത്തിയ ഉടമസ്ഥരുടെ സാമ്പത്തിക, കോൺടാക്റ്റ് വിവരങ്ങൾ മന്ത്രാലയത്തിൽ സമർപ്പിക്കണം.
സ്ഥാപനങ്ങൾ ഏതെങ്കിലും നിർദേശങ്ങൾ ലംഘിച്ചാൽ മുപ്പത് ദിവസത്തിനുള്ളിൽ പരിഹാരം കാണണം. അല്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. പങ്കാളിത്തമുള്ള സ്ഥാപനങ്ങളുമായി തർക്കം നടക്കുന്നുവെങ്കിൽ ലൈസൻസ് തടഞ്ഞുവെക്കാനും മന്ത്രാലയത്തിന് അവകാശമുണ്ട്.
ഏക ഉടമസ്ഥാവകാശിയുടെ മരണം ലൈസൻസ് അസാധുവാക്കും. ഉത്തരവാദിത്തപ്പെട്ട മാനേജറോ ഉടമയുടെ ബന്ധുക്കളോ ഇത്തരം കേസുകൾ 30 ദിവസത്തിനുള്ളിൽ മന്ത്രാലയത്തെ അറിയിക്കണം. ലൈസൻസിന്റെ കാലാവധി ഇനി മുതൽ അഞ്ച് വർഷമായിരിക്കും.









Leave a Reply