Advertisement

സൗദിയില്‍ പുതിയ സന്ദര്‍ശക വിസ കാലാവധി ഏപ്രില്‍ 13 വരെ മാത്രം

സൗദി അറേബ്യയില്‍ സന്ദര്‍ശക വിസകളിലെത്തിയവര്‍ വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മടങ്ങണമെന്നും അല്ലെങ്കില്‍ പിഴയും നാടുകടത്തലുമടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് ഓര്‍മ്മിപ്പിച്ചു. പുതിയ സന്ദര്‍ശക വിസക്കാര്‍ക്ക് ഏപ്രില്‍ 13 വരെ കാലാവധി ലഭിച്ച പശ്ചാത്തലത്തിലാണ് ഈ ഓര്‍മ്മപ്പെടുത്തല്‍.

കഴിഞ്ഞ ഫെബ്രുവരി 19ന് ശേഷം സ്റ്റാമ്പ് ചെയ്ത സന്ദര്‍ശക വിസകള്‍ക്ക് ഏപ്രില്‍ 13 വരെ മാത്രമേ കാലാവധിയുള്ളൂ. സൗദി വിദേശകാര്യ മന്ത്രാലയം അനുവദിച്ച മള്‍ട്ടിപ്ള്‍ ഫാമിലി സന്ദര്‍ശ വിസകള്‍ 30 ദിവസത്തേക്കുള്ള സിംഗിള്‍ എന്‍ട്രിയായി ഏപ്രില്‍ 14ന് മുമ്പ് മടങ്ങണമെന്ന നിബന്ധനയോടെയാണ് ഫെബ്രുവരി 19 മുതല്‍ സൗദി കോണ്‍സുലേറ്റ് സ്റ്റാമ്പ് ചെയ്ത് നല്‍കുന്നത്. സൗദിയിലെത്തിയാല്‍ സിംഗിള്‍ എന്‍ട്രിയായതിനാല്‍ പിന്നീട് കാലാവധി നീട്ടിക്കിട്ടില്ലെന്നര്‍ഥം. കാലാവധി ദീര്‍ഘിപ്പിച്ചു കിട്ടിയില്ലെങ്കില്‍ നിശ്ചിത തിയ്യതിക്കകം തന്നെ മടങ്ങേണ്ടിവരും.

ഇതാദ്യമായാണ് മള്‍ട്ടിപ്ള്‍ സന്ദര്‍ശക വിസകള്‍ സിംഗിള്‍ എന്‍ട്രിയായി സ്റ്റാമ്പ് ചെയ്തുവരുന്നത്. ഫെബ്രുവരി 19 മുതലാണ് സൗദി അറേബ്യയില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി സന്ദര്‍ശക വിസകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. അന്നു മുതല്‍ ഏതാനും ആഴ്ചകള്‍ ഇന്ത്യയടക്കമുള്ള 13 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 30 ദിവസം താമസിക്കാവുന്ന 30 ദിവസത്തേക്കുള്ള സിംഗിള്‍ എന്‍ട്രിയാണ് അനുവദിച്ചത്. ഇതിനിടയില്‍ മള്‍ട്ടിപ്ള്‍ എന്‍ട്രി പുനഃസ്ഥാപിച്ചെങ്കിലും ഈ രാജ്യങ്ങളിലെ വിസ സര്‍വീസ് കേന്ദ്രങ്ങളായ വിഎഫ്എസ് താശീര്‍ ഓഫീസുകളില്‍ വിസ സേവനത്തിന് അപേക്ഷിക്കുമ്പോള്‍ മള്‍ട്ടിപ്ള്‍ വിസകള്‍ സ്വീകരിച്ചിരുന്നില്ല.

മള്‍ട്ടിപ്പിൾ എൻട്രിക്ക് പകരം എല്ലാവര്‍ക്കും 30 ദിവസത്തേക്കുള്ള സിംഗിള്‍ എന്‍ട്രിയാണ് നല്‍കിയിരുന്നത്. അഥവാ സൗദിയില്‍ നിന്ന് മള്‍ട്ടിപ്ള്‍ എന്‍ട്രിയാണ് ലഭിച്ചതെങ്കിലും നാട്ടില്‍ അത് 30 ദിവസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി വിസയായാണ് സ്റ്റാമ്പ് ചെയ്തിരുന്നത്. മിക്കവരുടെയും പാസ്‌പോര്‍ട്ടുകളില്‍ വിസയുടെ വാലിഡിറ്റി ഏപ്രില്‍ 13 എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇവര്‍ക്ക് സൗദി അറേബ്യയിലെത്തിയാല്‍ പരമാവധി ഏപ്രില്‍ 13 വരെ മാത്രമേ താമസിക്കാനാകൂ. സിംഗിള്‍ എന്‍ട്രി വിസയായതിനാല്‍ പിന്നീട് കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധിക്കില്ല.

അതേസമയം നേരത്തെ 90 ദിവസ താമസ കാലാവധിയില്‍ 365 ദിവസത്തെ സന്ദര്‍ശക വിസയില്‍ ഉള്ളവര്‍ക്ക് മൂന്നു മാസത്തേക്ക് ജവാസാത്ത് ഡയറക്ടറേറ്റ് ഇപ്പോഴും കാലാവധി ദീര്‍ഘിപ്പിച്ചുനല്‍കുന്നുണ്ട്. സന്ദര്‍ശക വിസയുടെ ഈ പ്രശ്‌നം കാരണം പലരും ഉംറ വിസയിലാണ് സൗദിയിലെത്തുന്നത്. ഉംറ വിസക്കാര്‍ ഏപ്രില്‍ 29നാണ് മടങ്ങേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *