ജിസാൻ: റമസാനിലെ ഉയർന്ന ആവശ്യകത നിറവേറ്റുന്നതിനായി ജിസാൻ മേഖലയിലെ തണ്ണിമത്തൻ കർഷകർ വിപുലമായ വിളവെടുപ്പുമായി രംഗത്ത്. ഏകദേശം 14,000 ഹെക്ടറിൽ കൃഷി ചെയ്യുന്ന തണ്ണിമത്തനിൽ ഈ വർഷം 15,000 ടൺ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ വിളവെടുപ്പ് നടത്തി തണ്ണിമത്തൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഗവർണറേറ്റുകളിലേക്കും കൊണ്ടുപോകുന്നത് ആരംഭിച്ചിട്ടുണ്ട്.
സബ്യ ഗവർണറേറ്റിലെയും പ്രാദേശിക വിപണികളിലെയും ഫാമുകളിൽ സൗദി തണ്ണിമത്തൻ സമൃദ്ധമായി വിളവെടുക്കുന്നുണ്ട്. വിറ്റാമിനുകളാൽ സമ്പന്നമായ ഇവ പ്രതിരോധശേഷി വർധിപ്പിക്കുകയും തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുകയും നിർജ്ജലീകരണം തടയാൻ സഹായിക്കുകയും ചെയ്യും. വരൾച്ചയും ഈർപ്പവും ഇവ പ്രതിരോധിക്കുന്നു.
തണ്ണിമത്തൻ സീസണോടനുബന്ധിച്ച് മന്ത്രാലയം തണ്ണിമത്തൻ ഉത്സവങ്ങൾ സംഘടിപ്പിക്കാറുണ്ട്. തണ്ണിമത്തൻ ഉൽപാദനക്ഷമത വർധിപ്പിക്കാനും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്താനും രാജ്യത്തുടനീളം കൃഷി വ്യാപിപ്പിക്കാനും പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം സുസ്ഥിര കാർഷിക ഗ്രാമീണ വികസന പരിപാടിയിലൂടെ( സൗദി റീഫ്) ലക്ഷ്യമിടുന്നു. റിയാദ്, അൽ ജൗഫ്, ഹായിൽ, മക്ക, ഖസിം, ജിസാൻ എന്നിവയാണ് പ്രധാന വിളവെടുപ്പ് കേന്ദ്രങ്ങൾ.
Leave a Reply