കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ നാടകീയ സംഭവങ്ങളിൽ സിപിഎമ്മിനെതിരേ വിമർശം ശക്തമാക്കി കൗൺസിലർ കലാ രാജു.
തന്നെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന സി.പി.എം വാദത്തെ തള്ളിയ കലാ രാജു പാർട്ടിയുമായി ഇനി സംസാരിക്കാനില്ലെന്നും പറഞ്ഞു. ജീവിതകാലം മുഴുവന്‍ പാര്‍ട്ടിയോടൊപ്പം ചെലവഴിച്ച എനിക്ക് കിട്ടിയ സമ്മാനമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. കോണ്‍ഗ്രസ് പണം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് കാണിക്കട്ടെ. ഒരു പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും കലാ രാജു കൂട്ടിച്ചേർത്തു.
പൊതുജനം കഴുതയല്ലെന്ന് മനസിലാക്കണം. ഇത്രയും ജനങ്ങള്‍ക്കിടയില്‍ നിന്ന് എന്റെ മുടിക്കുത്തില്‍ പൊക്കിപിടിച്ച് വലിച്ച് കഴുത്തില്‍ കുത്തിപിടിക്കുകയും അവളെ വണ്ടിയിലേക്കെറിയടാ എന്ന് പറയുന്നതും വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസാണ്. അവര്‍ എന്നെ ആനയിച്ച് ചെയര്‍പേഴ്‌സന്റെ സീറ്റില്‍ കൊണ്ടിരിത്തിക്കൊണ്ടുപോയതല്ല.- കലാ രാജു പറഞ്ഞു.
ജീവിതകാലം മുഴുവന്‍ പാര്‍ട്ടിയോടൊപ്പം ചെലവഴിച്ച എനിക്ക് കിട്ടിയ സമ്മാനമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.കോണ്‍ഗ്രസ് പണം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് കാണിക്കട്ടെ. ഒരു പാര്‍ട്ടിയില്‍ നിന്നും പണം വാങ്ങിയിട്ടില്ല. ഇതുവരെ അധ്വാനിച്ചാണ് ജീവിച്ചത്. ആരുടെയും ഔദാര്യം നേടിയിട്ടില്ല. പാര്‍ട്ടിയുമായി എന്തിന് സംസാരിക്കണം? അവര്‍ക്ക് അവസരം കൊടുത്തിട്ടുപോലും സംസാരിക്കാന്‍ തയ്യാറാകാതെ അവഹേളിക്കുകയാണ് ചെയ്തത്. അവരോട് ഒന്നും സംസാരിക്കാനില്ലെന്നും കലാ രാജു കൂട്ടിച്ചേര്‍ത്തു.
മക്കളെ യുഡിഎഫ് ബന്ദികളാക്കിയെന്ന ആരോപണവും അവർ നിഷേധിച്ചു.മക്കളെ ബന്ദികളാക്കാന്‍ അവര്‍ പൂച്ചക്കുഞ്ഞുങ്ങളാണോ, പെട്ടിയില്‍ അടച്ചുകൊണ്ടുപോകാനായിട്ട്. മക്കള്‍ ആരോവിളിച്ച് പറയുമ്പോഴാണ് എന്നെ തട്ടിക്കൊണ്ടുപോയ കാര്യം അറിയുന്നത്. സ്വതന്ത്രമായിട്ടാണ് അവര്‍ പോലീസ് സ്‌റ്റേഷനിലെത്തി അവരുടെ അമ്മയെ കാണാനില്ലെന്ന് പരാതി കൊടുക്കുന്നത്.- കലാ രാജു പറഞ്ഞു
എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരിക്കെ യുഡിഎഫിന്റെ 11 കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്രനും സിപിഐഎമ്മിന്റെ കൗണ്‍സിലര്‍ കല രാജുവും കൂടി നഗരസഭയ്ക്ക് മുന്നില്‍ വന്നിറങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്.
Leave a Reply